Friday 4 February 2011

ഹരിയും ലളിതയും വായിച്ചുകൊണ്ടേ ഇരിക്കുന്നു!!!

ചെന്നയിലെ തിരുവല്ലിക്കേണിയിൽനിന്നു തുടങ്ങിയ ജീവിത യാത്ര ഇന്നു കോഴിക്കോട്ടെത്തി നിൽക്കുമ്പോൾ എൻ.ഹരി എന്ന മൃദംഗ വിദ്വാന്റെ മാറിൽ കാഞ്ചി കാമ കോടി പീഠം ആസ്ഥാന വിദ്വാൻ പദവിയെന്ന പദക്കം കൂടി ചാർത്തപ്പെട്ടുകഴിഞ്ഞു. വിവിധ പുരസ്കാരങ്ങളാൽ
ആദരിക്കപ്പെടുക എന്നതു ഇന്നു ഹരിയെ സംബന്ധിച്ചിടത്തോളം കേവലം ശീലം മാത്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്‌. മൃദംഗ /വായ്പ്പാട്ടു വിദ്വാനായ ശ്രീ എസ്‌.വി.എസ്‌.നാരയണന്റെയും മൃദംഗ വിദുഷിയായ നീലാംബരിയുടേയും പുത്രനായ എൻ.ഹരി പിച്ച വെച്ച നാൾ മുതലെ സംഗീതത്തിന്റെ പാതയിലൂടെ
സഞ്ചരിക്കാൻ തുടങ്ങിയതിൽ അത്ഭുതത്തിനു അവകാശമില്ലെങ്കിലും ചെറുപ്പം മുതലെ തന്നെ മറ്റുള്ളവരെ മൂക്കത്തു വിരൽ വെപ്പിക്കുന്നയത്ര അവഗാഹം മൃദംഗ വായനയിൽ കരഗതമാക്കിയിരുന്നു. ഒൂപചാരികമായ സംഗീത പഠനം തുടങ്ങും മുമ്പു തന്നെ ഭജനകളിലും മറ്റും മൃദംഗം വായിച്ചിരുന്ന ഹരിയെ സ്കൂളിൽ മോഹൻലാൽ, പ്രിയദർശൻ,രാജു എന്നീ പേരുകാരായ ചില കുട്ടികളടക്കം എല്ലാവരും മൃദംഗം ഹരിയെന്നു വിളിച്ചിരുന്നത്‌ വെറുതെയല്ലല്ലോ?



കാവാലം ശ്രീകുമാറിനൊപ്പം
എൻ.ഹരി, കാർത്തിക്‌, രഞിനി,ടി.എച്ച്‌.ലളിത ( നാദ കുടുമ്പം)
കൈതപ്രത്തോടൊപ്പം കൈതപ്രത്തോടൊപ്പം
അച്ഛന്റെ കച്ചേരികൾക്കു മൃദംഗത്തിന്റെ പിൻതുണയേകാൻ ഭാഗ്യമുണ്ടായിരുന്ന ഹരി പിതാവിന്റെ മരണാനന്തരം ഡോ.ടി.കെ.മൂർത്തിയെന്ന ആചാര്യന്റെ ശിഷ്യത്ത്വം സ്വീകരിച്ചു. പൂർണ്ണമായി മൃദംഗാഭ്യാസത്തിനായി ഉഴിഞ്ഞു വെച്ച അന്നത്തെ ആ ദിനങ്ങളാണു ഈ ബഹുമതികളൊക്കെയും മാലയായി ചാർത്താൻ യോഗ്യനാവും വിധം എൻ.ഹരിയെന്ന കലാകാരനെ വാർത്തെടുത്തത്‌ എന്നു്‌ നിസ്സംശയം പറയാം.

(ബാബുരാജിന്റെ പത്നിക്കൊപ്പം)ഇടത്തു നിന്ന് കൈതപ്രവും പത്നിയും, ആദരണീയനായ കോഴിക്കോടു സാമൂതിരി, യേശുദാസ്, ഹരിയും ലളിതയും

ഹരിയും ലളിതയും ഗുരുവായൂരില്‍
മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പൊരു സുദിനത്തിൽ കോഴിക്കോടു ആകാശവാണി നിലയത്തിന്റെ പടിക്കെട്ടുകളിൽ ഭക്തിപൂർവ്വം വന്ദിച്ചു വലംകാലു വെച്ചു കയറിയതു ഹരിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു.മൃദംഗം ആർടിസ്റ്റ്‌ ആയി ആകാശവാണിയിൽ ജോലി ചെയ്യാൻ തുടങ്ങിയതോടെ എണ്ണമറ്റ കലാകാരന്മാരുമായും സാഹിത്യകാരന്മാരുമൊക്കെയായി തോളുരുമ്മാനായി. ഉപകരണ സംഗീതജ്ഞൻ എന്നതിനു പുറമെ ഒട്ടേറേ പേരുടെ വരികൾക്കു ഈണം നൽകി ജീവൻ പകരാൻ കഴിഞ്ഞുവരുന്ന ഇദ്ദേഹം കോഴിക്കോട്‌ ആകാശവാണി നിലയത്തിന്റെ പ്രതിനിധിയായി അവതരിപ്പിച്ച "ലയം' എന്ന താളവാദ്യ കച്ചേരി ദേശിയോദ്ഗ്രഥനത്തിനുള്ള ദേശിയപുരസ്കാരത്തിനു ഹരിയെ അർഹനാക്കി (2005
ശങ്കരാചാര്യരില്‍ നിന്നും ആസ്ഥാന വിദ്വാന്‍ പദവി (കാഞ്ചി കാമ കോടി പീഠം)യാല്‍ ആദരിക്കപ്പെട്ടപ്പോള്‍
ശ്രീ ബേബിയില്‍ നിന്നും കേരള സംഗീത നാടക ക്കാദമി അവാ‍ര്‍ഡ് സ്വീകരിക്കുന്നു

ശ്രീവിദ്യയോടൊപ്പം
ദേശഭക്തിയുണർത്തുന്ന ഗാനങ്ങൾ തൊട്ട്‌ പ്രണയ ഗാനങൾ മുതൽ ഓണപ്പാട്ട്‌ വരെ വിവിധ തരങ്ങളിൽ പെട്ട ഗാനങ്ങൾക്കു ഈണം നൽകിയിട്ടുള്ള ഇദ്ദേഹത്തിനെ തന്നെ കേരള സംഗീത അക്കാദമി ഏറ്റവും നല്ല മൃദംഗ വിദ്വാനായി തിരഞ്ഞെടുത്ത്‌ ആദരിച്ചു എന്നത്‌ (2007) അദ്ദേഹത്തിന്റെ വിവിധ മേഖലകളിലുള്ള മികവിനു മറ്റൊരു അംഗീകാരം കൂടിയാണു്‌.1984 ൽ പ്രശസ്തമായ മദ്രാസ്‌ മ്യുസിക്‌ അക്കാഡമി അവാർഡ്‌ കരസ്തമാക്കിയ ഇദ്ദേഹം ഇതിനകം അയ്യായിരത്തിലേറെ വേദികളിൽ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞു.ഇതിൽ നാലയിരത്തോളം വേദികളിൽ കൂടെ വയലിൻ വായിച്ചിരിക്കുന്നത്‌ ടി.എച്ച്‌.ലളിതയെന്ന വിദുഷിയാണ്‌. ആകാശവാണി കോഴിക്കോടു നിലയം ഹരിക്കു നൽകിയ മറ്റൊരു സൗഭാഗ്യമാണു ഹരിയുടെ ജീവിതതിനു താളം നൽകി ജീവിതത്തിൽ കാലെടുത്തു വെച്ച ടി.എച്ച്‌ ലളിതയെന്ന നിലയത്തിലെ ഈ വയലിൻ വിദുഷി! വീട്ടിൽ ആരുടെ താളത്തിനൊത്താണ്‌ മറ്റെയാൾ വായിക്കുന്നതെന്നു വെളിപ്പെടുത്തുവാൻ ഇഷ്ടപ്പെടാത്ത ഇവർ രണ്ടുകുട്ടികളുടെ മാതാപിതാക്കളാണ്‌.
പി.ലീലയോടൊപ്പം
യേശുദാസിനോടൊപ്പം

ഹരിയും ലളിതയും പതിവു പോലെ ഒരേ താളത്തോടെ ലയത്തോടെ...

കഴിഞ നാൽപ്പത്‌ വർഷക്കാലമായി തിരുവയ്യാർ ത്യാഗ രാജ സംഗീതോൽസവത്തിൽ മുടങാതെ പങ്കെടുത്തുവരുന്ന ഹരി അതു കൊണ്ടു തന്നെ നടത്തിപ്പു സമിതിയിലെ ജീവിത കാല അംഗമാണ്‌. ചെംബൈയുടെ കാലം തൊട്ടെ ഗുരുവായൂർ സംഗീതോൽസവതിൽ പങ്കെടുത്തു വരുന്ന അദ്ദേഹം ഉൽസവ സബ്‌ കമ്മിറ്റിയിലെ മെംബെർ ആണ്‌. ആകാശവാണി കോഴിക്കോട്‌ നിലയത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു ഹരിയും ലളിതയും ചേർന്നു അമ്പതു യുവ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ സംഘടിപ്പിച്ച ദേശ ഭക്തി ഗാന മേള എല്ലാവരുടേയും മുക്ത കണ്ഠമായ പ്രശംസ പിടിച്ചു പറ്റി.



പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും താനിപ്പോളും തുടക്കക്കാരനാണെന്നു വിശ്വസിക്കുന്ന ഹരി പാറശ്ശാല രവിയെന്ന ഗുരുവിന്റെ ശിക്ഷണത്തിൽ ഇപ്പോഴും പരിശീലനം തുടരുന്നു. ഗുരുവിനോടൊപ്പം ചേർന്ന്‌ അവതരിപ്പിച്ച മൃദംഗ തായമ്പക ജനങ്ങൾ മനസ്സിലേറ്റുവാങ്ങി. കോട്ടക്കൽ വിശ്വംഭര ക്ഷേത്ര നടയിൽ അവതരിപ്പിച്ച മൃദംഗ തായമ്പക"' ഒരു മണിക്കൂറിലേറേ സമയം ജനങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു ആസ്വദിച്ചു.സമീപ ഭൂതത്തിലേയും സമകാലീന സംഗീത ലോകത്തിലേയും പ്രഗത്ഭരായ എല്ലാ സംഗീതപ്രതിഭകളുടെയും (ശെമ്മാങ്കുടി,യേശുദാസ്‌,...ഈ ലിസ്റ്റ്‌ അങ്ങനെ നീളുന്നു) കച്ചേരികളിൽ മൃദംഗംവായിക്കാൻ സൗഭാഗ്യം ലഭിച്ചിട്ടുള്ള ഹരി കാഞ്ചിപുരം കാമാക്ഷി ക്ഷേത്രത്തിലെ നവ രാത്രി ആഘോഷ ചടങിൽ(19/09/2009)കാഞ്ചി കാമ കോടി പീഠം ആസ്ഥാന വിദ്വാൻ ബഹുമതിയാൽ അനുഗ്രഹീതനായി. ശുഭ്ര വസ്ത്ര ധാരിയായി സുഗന്ധ തൈലത്തിന്റെ പരിമളം പ്രസരിപ്പിച്ചു കൊണ്ട്‌ താടി മുതൽ പാദ രക്ഷവരെ ശുഭ്ര സ്ന്ദര്യം പേറി കോഴിക്കോടിന്റെ തെരു വീഥികളിലൂടെ വെളുത്ത ഹോണ്ട ആക്റ്റീവയിൽ( അതെ "വെളുത്ത" ആക്റ്റിവയിൽ തന്നെ) സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഹരി തനിക്കു കലയുടെ ലോകത്ത്‌ ഇനിയും ഒട്ടേറേ മുന്നേറാനുണ്ടെന്നു വിശ്വസിക്കുന്നു. ഏറെ ഒൂന്നിത്ത്യങളിലും ഒട്ടേറെ പ്രശസ്തിയിലും ഈ യാത്ര അദ്ദേഹത്തെ ചെന്നെത്തിക്കുമെന്ന്‌ ന്യായമായും നമ്മുക്കു ആശിക്കാം......

ശ്രീമതി ലളിതക്ക് സംഗീത നാടക അക്കാദമി അവാര്‍ഡ് (വയലിന്‍) ഇന്നു കിട്ടിയത് നിങളും അറിഞിരിക്കുമല്ലൊ? എന്താ അവരുടെ സന്തോഷത്തില്‍ നമ്മുക്കും പങ്കുചേരാം അല്ലെ?