Showing posts with label ഉഷ വിജയ കുമാ/ര്‍/ഗോട്ടൂ വാദ്യം/AIR CALICUT/AIR KOZHIKKODE.. Show all posts
Showing posts with label ഉഷ വിജയ കുമാ/ര്‍/ഗോട്ടൂ വാദ്യം/AIR CALICUT/AIR KOZHIKKODE.. Show all posts

Saturday, 21 November 2009

പൊട്ടിച്ചിരിക്കുന്ന (ഗോട്ടൂ വാദ്യ) വിചിത്ര വീണക്കാരി...

കേരം തിങുന്ന ഈ കേരള നാട്ടില്‍ എഞ്ചിനീയറെ ആവശ്യമുണ്ട് എന്ന് പരസ്സ്യപ്പെടുത്തിയാല്‍ ആയിരങള്‍ ഓടിയെത്തും. ..ഡോക്റ്ററെ വേണമെന്നു പറഞാല്‍ നൂറു കണക്കിനു ആളുകള്‍ എത്തിയെന്നു വരാം. എന്തിനു പറയുന്നു തെങു കയറ്റക്കാരെപോലും ചിലപ്പോള്‍ കിട്ടിയെന്നു വരാം!
...പക്ഷേ , വിചിത്ര വീണ /ചിത്ര വീണ/ഗോട്ടു വാദ്യം വായിക്കേണ്ട പോലെ വായിക്കാന്‍ അറിയാവുന്ന ഒരാളെ വേണം എന്നു പരസ്സ്യം ചെയ്താല്‍ (മിക്കവാറും) അപേക്ഷിക്കാന്‍ അര്‍ഹരായ പുരുഷ കേസരികള്‍ ഈ കേരളത്തില്‍ ഉണ്ടാകില്ല. പിന്നെ എനിക്കു കഴിയും എന്നു പറഞു കൊണ്ടു അഭിമാനത്തോടെ മുന്നോട്ടു വരാന്‍ കഴിയുന്ന ഒരാളിവിടെയുണ്ട് അത് ആരാണ്?
ഇതിനുള്ള ഉത്തരവുമായാണ് ഇത്തവണ ഞാന്‍ നിങളുടെ മുന്നിലെത്തിയിരിക്കുന്നത്...

ഗോട്ടു വാദ്യം/വിചിത്ര വീണ/ചിത്ര വീണ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന സംഗീത ഉപകരണം

ക്ഷേത്ര നഗരമായ തിരുപ്പതിയില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ മകളെ സംഗീത വിദ്യാഭ്യാസത്തിനയക്കുമ്പോള്‍ റെയില്‍വേ ജീവനക്കാരനായിരുന്ന ദീന ദയാലന്‍ സ്വപ്നത്തില്‍ പോലും കണ്ടിരിക്കില്ല തന്റെ മകളുടെ ഈ യാത്ര അവളെ അങകലെ മലബാറിലെ എപ്പോഴും കാറ്റടിക്കുന്ന കോഴിക്കോട്ടെ കടല്‍ തിരത്തെത്തിക്കുമെന്ന്! അല്ലെങ്കിലും ആറ്ക്കാണറിയുന്നത് ദൈവം വേറൊരാള്‍ക്ക് എന്താണു വെച്ചിട്ടുള്ളതെന്ന്?

തഞ്ചാവുര്‍കാരനായ സംഗീത രസികന്‍ റെയില്‍വേയിലെ തന്റെ തൊഴിലുമായി ബന്ധപ്പെട്ട് തിരുപ്പതിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സംഗീതത്തിലും നൃത്തത്തിലും അഭിരുചിയുണ്ടായിരുന്നതന്റെ മകളെ വെങ്കിടേശ്വര മ്യുസിക്കല്‍ ആന്റ് ഡാന്‍സ് കോളേജില്‍ സംഗീത വിശാരദക്കു പഠിക്കാനയച്ചു.പഠനം വിജയകരമായി പൂര്‍ത്തീയാക്കിയ ഉടനെ അവിടത്തെ തന്നെ പ്രശസ്തയായ ഗുരു മന്നാര്‍ഗുഡി സാവിത്രി അമ്മാളിന്റെകീഴില്‍ ഗുരുകുല രീതിയില്‍ ഗോട്ടു വാദ്യം പഠിക്കുവാന്‍ തുടങി അതും ഗുരു മരിക്കും വരേയുള്ള ഒരു വ്യാഴ വട്ടക്കാലം.പക്ഷെ ഗുരുവിന്റെ മരണത്തിനു ഉഷയിലെ സംഗീത വിദ്യാര്‍ഥിനിയെ പിടിച്ചു നിര്‍ത്താനായില്ല. ചെന്നേയില്‍ ബൂദല്ലൂര്‍ കൃഷ്ണ മൂര്‍ത്തി ശാസ്ത്രികളുടെ കീഴില്‍ സ്കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്നു.സാവിത്രി അമ്മാളുടെ കാലം മുതലെ കച്ചേരിക്ക് പോകാറുണ്ടായിരുന്ന ഉഷയിലെ കഴിവുകള്‍ ലോകം അന്നു മുതലെ അറിഞു തുടങിയിരുന്നു.

ഗോട്ടു വാദ്യ വിദുഷി -ഉഷ വിജയ കുമാര്‍

ഉഷയെന്ന ഗോട്ടു വാദ്യവിദുഷിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച “ആകാശവാണിയെ” കോഴിക്കോട് കടപ്പുറത്ത് ഒമ്പത് മാസത്തോളം കാത്തു നിറുത്തിച്ച കഥ ഉഷയെക്കൊണ്ടു തന്നെ നമ്മുക്കു പറയിക്കാം ” ഒരു ഗോട്ടു വാദ്യക്കാരനെ/വിദുഷിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആകാശവാണി നിലയം ഇതിനായുള്ള തങളുടെ തിരച്ചിലവസാനിപ്പിച്ചത് ചെന്നൈ വാനൊലി നിലയത്തിലെ കാഷ്വല്‍ കലാകാരിയായിരുന്ന എന്നിലാണ്. ഉടന്‍ തന്നെ കോഴിക്കോട് നിലയത്തില്‍ വന്നു ചേരുവാന്‍ അവര്‍ ആവശ്യപ്പെട്ടു . പഠനം തുടരുകയായിരുന്ന ഞാന്‍ വലിയ ഒരു നന്ദിയും അതിലും വലിയൊരു ക്ഷമയും പറഞു മറുപടി അയച്ചു. ജോലിക്കു ചേരണമെന്നില്ല ഇപ്പോള്‍ മുഖാമുഖത്തിനു വന്നാല്‍ മതിയെന്നായി നമ്മുടെ ആകാശവാണി. മുഖാമുഖത്തിനു വന്ന ഞാന്‍ പഠനം കഴിയും വരെ സമയം ആവശ്യപ്പെട്ടു. ആകാശവാണിക്കു നൂറു വട്ടം സമ്മതമായിരുന്നു. എട്ടു മാസത്തോളം കഴിഞിട്ടും ചേരാനാകാതെ വന്നപ്പോള്‍സമയം നീട്ടിക്കിട്ടി. അപ്പോഴേക്കും ചരിത്ര പ്രസിദ്ധമായ അടിയന്തിരാവസ്ഥ വന്നെത്തി. പുതിയ തൊഴിലാളികളെ എടുക്കുന്നത് തടയപ്പെട്ടിരുന്നെങ്കിലും എനിക്കു കിട്ടിയിരുന്ന തൊഴില്‍ വാഗ്ദാനം മുമ്പേ തന്നെയുള്ളതായിരുന്നതിനാല്‍ കോഴിക്കോട് ആകാശവാണി നിലയത്തിലെ സംഗീത വിഭാഗത്തിന്റെ വാതിലുകള്‍ എനിക്കായി അവര്‍ തുറന്നു തന്നു എന്നത് വളരെ സന്തോഷത്തോടെയും നന്ദിയോടെയും ഞാന്‍ ഓര്‍ക്കുന്നു“.


ആകാശ വാണിയില്‍ ചേര്‍ന്നതോടെ ഒരല്‍പ്പം നല്‍കാനും ഒട്ടേറേ കിട്ടുവാനും എനിക്ക് ഇടവന്നു.എത്രയെത്ര കലാകാരന്മാരും എത്രയെത്ര വളര്‍ന്നു വരുന്നവരുമായയി ഇടപഴകാനുമായി .പണ്ടൊക്കെ സരസ്വതി കടാക്ഷിച്ചവരെ ലക്ഷ്മി കടാക്ഷിക്കില്ല എന്നു പറയാറുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ രംഗത്തിലും ഉള്ള കലാകാരന്മാര്‍ക്കും സാമ്പത്തിക സുരക്ഷയുണ്ട് അക്കാര്യത്തിലും ഞാന്‍ ആകാശവാണിയോടു കടപ്പെട്ടിരിക്കുന്നു“”.

എല്ലാം മറന്നു ഗോട്ടു വാദ്യത്തില്‍ മുഴുകിയിരിക്കുന്ന -ഉഷ

പഴം തൊലി ഉരിഞു തിന്നും പോലെ എളുപ്പത്തില്‍ പഠിക്കാവുന്ന ഒന്നല്ല ഗോട്ടു വാദ്യം. സംഗീതത്തില്‍ അഗാധമായ അറിവും തളരാത്ത പരിശീലനവും മാത്രമാണ് ഗോട്ടുവാദ്യത്തെ വശീകരിക്കുവാനുള്ള എളുപ്പ വിദ്യ. അതുകൊണ്ടുതന്നെ ഇന്നു ജീവിച്ചിരിപ്പുള്ള ഏതാനും പേര്‍ക്കു മാത്രമെ ഈ ഭാരത രാജ്യത്ത് അതായത് ഈ ഉലകത്തില്‍ തന്നെ ഗോട്ടു വാദ്യത്തില്‍ കൈ വെച്ച് ഉദ്ദേശിച്ച രാഗം പുറപ്പെടുവിക്കുവാന്‍ കെല്‍പ്പുള്ളു. അതാണു പറഞതു കേരളത്തില്‍ ഉഷയെ വെല്ലു വിളിക്കാന്‍ തഞ്ചാവൂരുകാരന്‍ ദീനദയലന്റെയും പട്ടമ്മാളുടേയും മകള്‍ ഉഷ മാത്രം!

ഇതു മാത്രമോ ഭാരതത്തിലെ പ്രഥമ മൃദംഗ കലാകാരി തിരു ഗോകര്‍ണ്ണം രംഗ നായകി അമ്മാളുടെ കീഴില്‍ ഒരു പതിറ്റാണ്ടോളം ഭരത നാട്ട്യം പഠിച്ച ഉഷക്കു മുമ്പില്‍ ഗോട്ടൂ വാദ്യമോ ഭരത നാട്യമോ എന്ന ചോദ്യം ഉദിച്ചപ്പോള്‍ ഭരത നാട്യത്തോടു മറക്കുവാന്‍ പറഞിട്ടു ഗോട്ടു വാദ്യത്തെ വാരിപ്പുണര്‍ന്നു. എങ്കിലും ഉഷ ഭരത നാട്ട്യം അങിനെയങു മറന്നിട്ടുണ്ടാകില്ല എന്നു ജനങള്‍ വിശ്വസിക്കുന്നത് കൊണ്ടാണു പല യുവജനോത്സവ വേദികളിലും നൃത്ത മത്സരം നടക്കുമ്പോള്‍ വിധി കര്‍ത്തവിന്റെ ഇരിപ്പിടങളില്‍ അവര്‍ ഇവരെ പിടിച്ചിരുത്തുന്നത്.

ഉഷ ഈ രംഗം വിടുന്ന ഒരു കാലത്ത് ഗോട്ടു വാദ്യം വായിക്കാന്‍ കഴിവുള്ളവര്‍ ആരും ഇല്ലാതാകരുത് എന്നത് മനസ്സില്‍ ഉള്ളതു കൊണ്ട് സംഗീത കുതുകികളായി എത്തുന്ന യുവാക്കള്‍ക്ക് അറിവു പകര്‍ന്നു നല്‍കുവാനും അവര്‍ സമയം കണ്ടെത്തുന്നുണ്ട്. ഉഷ ഇന്ന് എത്തി നില്‍ക്കുന്ന ഉയരങളില്‍ അവര്‍ക്ക് എത്തിച്ചേരാനാകുമോ എന്ന ചോദ്യത്തിന്‍് ഉത്തരം നല്‍കാന്‍ കാലത്തിനു മാത്രമേ കഴിയൂ.

വിചിത്രമെന്നു പറയട്ടെ , വിഷാദത്തിന്റെ പര്യായമെന്നു പേരു കേട്ട ഗോട്ടു വാദ്യത്തിന്റെ ( വിഷാദത്തിന്റെ രാഗങള്‍ വായിക്കാന്‍ ഗോട്ടു വാദ്യത്തിനു അപാരമായ സാധ്യതകളാണെത്രെ ഉള്ളത് ) ഈ കൂട്ടുകാരി അസാമാന്യമായ നര്‍മ്മ ബോധത്തിന്റെ ഉടമകൂടിയാണ്. ഉച്ചസ്ഥായിയിലുള്ള പൊട്ടിച്ചിരിയിലൂടെ തന്റെ സ്ഥാനം വെളിപ്പെടുത്തുന്ന ഉഷയുടെ ജീവിത പങ്കാളി കോഴിക്കോട് നിലയത്തിലെ സീനിയര്‍ പ്രോഗ്രാം എക്സിക്ക്യൂട്ടിവ് കോന്നിയൂര്‍ വിജയകുമാര്‍ പൊട്ടിച്ചിരിയുടെ കാര്യത്തിലും ഉഷക്ക് നല്ലൊരു “മാച്ച്” തന്നെയാണ്. കലയുടെ കാര്യത്തില്‍ ജീവിതത്തിന്റെ ഒന്നാം ഗണന കൊടുക്കാ‍ത്തതുകാരണം പഠിപ്പിന്റെ വഴികളില്‍ വിജയിച്ച ഇവരുടെ മകന്‍ ഹരിപ്രിയന്‍ ഏഴം കടലിനക്കരെ തൊഴിലേടുക്കുമ്പോള്‍ മകള്‍ വാണി നാട്ടില്‍ തന്നെ ഉപരി പഠനം നടത്തുന്നു....
സത്യ സായി ബാബ അടക്കം ഒട്ടേറേ പ്രമുഖരുടെ മുമ്പില്‍ തന്റെ കഴിവു പ്രകടിപ്പിക്കുവാന്‍ കഴിഞിട്ടുള്ള ഉഷ ഇതാ അടുത്ത കച്ചേരിക്കുള്ള തയ്യറെടുപ്പിലാണ്..